ഡ്യൂറാൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോൽവി. ബെംഗളുരു എഫ്സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതോടെ ഡെൽഹിക്കെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടറിലേക്ക് മുന്നേറാനാകും.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ നേവിക്കെതിരെ ഉജ്ജ്വലമായി കളിച്ച വിജയിച്ച ബ്ലാസ്റ്റേഴ്സ് എന്നാൽ ബെംഗളുരു യുവനിരയ്ക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ബെംഗളുരു ലീഡെടുത്തത്. ആകാശ്ദീപ് സിങ്ങിനെ വീഴ്ത്തിയതിന് പെനാൽറ്റി ബോക്സിന് തൊട്ടടുത്ത് വച്ച് ലഭിച്ച ഫ്രീക്കിക്ക് നംഗ്യാൽ ബൂട്ടിയ നേരിട്ട് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ സീനിയർ താരങ്ങളെ ഇറക്കി ഗോൾ തിരിച്ചടിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാൽ 64-ാം മിനിറ്റിൽ റൂയിവ ഹോർമിപാം ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരിലേക്ക് ചുരുങ്ങി. 70-ാം മിനിറ്റിൽ ബെംഗളുരു ലീഡുയർത്തി. ഇക്കുറി വലകുലുക്കിയത് മലയാളി താരം ലിയോൺ അഗസ്റ്റിനാണ്.
രണ്ട് ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് പ്രയാസമായി. ഇതിനിടെ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടി ചുവപ്പുകാർഡ് കണ്ട് പുറത്തായി. 83-ാം മിനിറ്റിൽ സന്ദീപ് സിങ്ങും 85-ാം മിനിറ്റിൽ ദെനചന്ദ്ര മീത്തെയുമാണ് ചുവപ്പുകണ്ടത്. ഇതോടെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ എട്ട് പരുമായി ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടിവന്നു.