ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ കരത്തരായ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ജയം.
ആവേശകരമായ പോരാട്ടത്തിൽ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. 43-ാം മിനിറ്റിൽ ഡയസെൻ മയേദയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ഈ ഗോളിന്റെ ആവേശത്തിൽ ലീഡുമായാണ് ജപ്പാൻ ആദ്യ പകുതിക്ക് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ക്രൊയേഷ്യ ഒപ്പമെത്തി. ഡെജാൻ ലോവ്റന്റെ ക്രോസിന് തലവച്ച് ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്.
തുടർന്ന് നിശ്ചിതസമയത്തും അധികസമയത്തും വലകുലുക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ഇതോടെ മത്സരം നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ജപ്പാന് പണി കിട്ടി. തക്കൂമി മിനാമിനോ കവോറു മിറ്റോമോ മായാ യോഷിദോ എന്നീ ജാപ്പനീസ് താരങ്ങളുടെ കിക്കുകൾ പാളി. മറുവശത്ത് ക്രൊയേഷ്യയുടെ നാല് കിക്കുകളിൽ മൂന്നെണ്ണവും വലയിലെത്തി. ഇതോടെ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ് ഒരിക്കൽ കൂടി ലോകകപ് ക്വാർട്ടർ ഉറപ്പിച്ചു.