സൂപ്പർതാരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പലവട്ടം നേരിട്ടിട്ടുള്ള ഡിഫൻഡർമാരുണ്ട്. എന്നാൽ മെസി ബാഴ്സലോണയിലും റൊണാൾഡോ റയൽ മഡ്രിഡിലും തങ്ങളുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോൾ ഇരുവരേയും നിരന്തരം നേരിട്ട താരമാണ് ഡീഗോ ഗോഡിൻ.
ഇരുസൂപ്പർതാരങ്ങളുടേയും പ്രതാപകാലത്ത് സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ പ്രതിരോധക്കോട്ടയുടെ നെടുംതൂണായി ഗോഡിൻ ദീർഘകാലമുണ്ടായിരുന്നു. ബാഴ്സയേയും റയലിനേയും ചില അവസരങ്ങളിൽ അത്ലെറ്റിക്കോ വീഴ്ത്തിയപ്പോഴും ഈ യുറുഗ്വായൻ സെന്റർ ബാക്കിന്റെ സേവനം ശ്രദ്ധേയമായിരുന്നു. ഇരു സൂപ്പർതാരങ്ങളുമായും നിരവധി തവണ കൊമ്പുകോർത്തിട്ടുണ്ടെങ്കിലും മാർക്ക് ചെയ്യാൻ പ്രയാസം മെസിയെയാണെന്നാണ് ഗോഡിന്റെ മറുപടി. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോടാണ് ഗോഡിൻ ഇക്കാര്യം പറഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം മെസിയെയാണ് മാർക്ക് ചെയ്യാൻ പ്രയാസം, യൂറോപ്പിലെ എന്റെ കരിയറിൽ മുഴുവനും ഈ രണ്ട് പോരുമായും കൊമ്പുകോർക്കേണ്ട നിർഭാഗ്യം എനിക്കുണ്ടായി, അത്ലെറ്റിക്കോ മഡ്രിഡിൽ നിന്ന് പല കിരീടങ്ങളും ഇരുവരും തട്ടിയെടുത്തു, ബാഴ്സയിൽ മെസിയോ റയലിൽ റൊണാൾഡോയോ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ചാമ്പ്യൻസ് ലീഗടക്കം ഞങ്ങൾക്ക് നേടാനാകുമായിരുന്നു, ഗോഡിൻ പറഞ്ഞു.