ഇന്ത്യൻ ഫുട്ബോളിനായി അംഗീകരിച്ച റോഡ്മാപ്പ് നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഐ-ലീഗ് ക്ലബുകൾ. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഫിഫ സംഘത്തോടാണ് ചില ഐ-ലീഗ് ക്ലബ് പ്രതിനിധികൾ ഇക്കാര്യം പറഞ്ഞത്. ന്യൂസ്9 ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഫിഫയും ഏഎഫ്സിയും അംഗീകരിച്ച റോഡ്മാപ് പ്രകാരം, ഈ സീസൺ ഐ-ലീഗിലെ ജേതാക്കൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടും. മാത്രവുമല്ല, 2024-25 സീസൺ മുതൽ ഐഎസ്എല്ലിൽ നിന്ന് തരംതാഴ്ത്തലുമുണ്ടാകും. എന്നാൽ കോവിഡിനെത്തുടർന്നുണ്ട് സാമ്പത്തിക പ്രതിസന്ധികൾ കാരണം, സ്ഥാനക്കയറ്റവും തരംതാഴ്ത്തലും രണ്ട് വർഷം കൂടി കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്നാണ്, ഐഎസ്എൽ സംഘാടകരും ഏഐഎഫ്എഫിന്റെ മാർക്കറ്റിങ് പങ്കാളികളുമായ എഫ്എസ്ഡിഎൽ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ-ലീഗ് ക്ലബുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ അംഗീകരിക്കപ്പെട്ട റോഡ്മാപ്പിന് വിരുദ്ധമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഏഐഎഫ്എഫ് നടത്തിയിട്ടില്ല. എങ്കിലും ഐ-ലീഗ് ക്ലബുകളുടെ ആശങ്ക തുടരുകയാണ്. ഈ സാഹചര്യത്തിൽ, ഐ-ലീഗ് സീസണിന്റെ റൂൾസ് ആൻഡ് റെഗുലേഷൻ ചാർട്ടറിൽ ഈ സീസണിലെ ജേതാക്കൾക്ക് അടുത്ത ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കുമെന്നത് എഴുതിച്ചേർക്കണമെന്ന് ഐ-ലീഗ് ക്ലബുകൾ ഏഐഎഫ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.