ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചും ഏഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും തമ്മിൽ ശനിയാഴ്ച നിർണായക ചർച്ച നടത്തും. ഇന്ത്യൻ ദേശീയ ടീമിന്റെ ഏഷ്യാ കപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുകയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിന് ഏഷ്യാ കപ്പ് വരെ അടുത്തിടെ കരാർ പുതുക്കിനൽകിയിരുന്നു. എന്നാൽ ഏഷ്യാ കപ്പ് എപ്പോൾ എവിടെവച്ച് നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും ഏഷ്യാ കപ്പിന് മുന്നോടിയായി എട്ട് ആഴ്ചത്തെ ദേശീയ ടീം ക്യാംപ് വേണമെന്നാണ് സ്റ്റിമാച്ച് ആവശ്യപ്പെടുന്നത്. സ്റ്റിമാച്ചിന്റെ ഈ ആവശ്യം നടപ്പാക്കണമെങ്കിൽ ഐഎസ്എല്ലിന്റേതടക്കമുള്ള സമയക്രമം മാറ്റേണ്ടിവരും. ഈ സാഹചര്യത്തിൽ സ്റ്റിമാച്ചിന്റെ ആവശ്യം അംഗീകരിക്കുമോയെന്നത് കാത്തിരുന്ന് കാണണം.
കഴിഞ്ഞ ദിവസങ്ങളിൽ സിംഗപ്പൂർ, വിയറ്റ്നാം എന്നിവർക്കെതിരെ ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിച്ചിരുന്നു. ഇതിൽ ഒരു തോൽവിയും ഒരു സമനിലയുമായിരുന്നു ഫലം. ഇനി അടുത്ത വർഷം മാർച്ചിലെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങളുള്ളു. മാർച്ചിലെ മത്സരങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിലും നാളെ ചർച്ചയുണ്ടാകുമെന്നാണ് സൂചന.