SHARE

സാഫ് കപ്പിൽ ഇന്ത്യ വീണ്ടും കിരീടം ചൂടി. ഇന്ന് നടന്ന കലാശപ്പോരിൽ അതിഥിടീമായ കുവൈറ്റിനെയാണ് ഇന്ത്യ വീഴ്ത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലപാലിച്ച മത്സരത്തിൽ പിന്നീട് പെനാൽറ്റിയിലൂടെയാണ് വിധി നിർണയിച്ചത്. സ്കോർ: ഇന്ത്യ-1(5)- കുവൈറ്റ്-1(4)

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം വെടിപൊട്ടിച്ചത് കുവൈറ്റായിരുന്നു. 14-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ഷബീബ് അൽ ഖാൽദിയാണ് കുവൈറ്റിനായി വലകുലുക്കിയത്. എന്നാൽ ഈ ഗോളിൽ പതറിപ്പോകാതെ തിരിച്ചടിച്ച ഇന്ത്യ. തൊട്ടുപിന്നാലെ തന്നെ സുനിൽ ഛേത്രിയിലൂടെ കുവൈറ്റ് ഗോൾമുഖം വിറപ്പിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല, പിന്നീട് 38-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന സമനില ഗോൾ വന്നു.

ഏഐഎഫ്എഫിന്റെ പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ന് നേടിയ ലാലിയൻസുല ചാങ്തെയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. സഹൽ അബ്ദുൾ സമദ് ഈ ഗോളിന് വഴിതെളിച്ചു. പിന്നീട് ഗോളുകൾ നേടാൻ ഇരുകൂട്ടർക്കും സാധിക്കാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാൽ അധികസമയവും സമനില തെറ്റാതെ തുടർന്നതോടെ നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം കടന്നു.

ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ഛേത്രി, സന്ദേശ് ജിംഗൻ, ചാങ്തെ എന്നിവരെടുത്ത ആദ്യ മൂന്ന് കിക്കുകളും വലയിലെത്തി. എന്നാൽ ഉദാന്ത സിങ് എടുത്ത നാലാം കിക്ക് പാളിപ്പോയി. അതേസമയം ആദ്യ കിക്ക് പാഴാക്കിയ കുവൈറ്റ് പിന്നീട് മൂന്ന് കിക്കുകളും വലയിലെത്തിച്ചതോടെ അഞ്ചാം കിക്ക് നിർണായകമായി. എന്നാൽ ഇതും ഇരുടീമുകളും ഗോളാക്കിയതോടെ സഡൻഡെത്തിലേക്ക് കളിനീങ്ങി. സഡൻഡെത്തിൽ മഹേഷ് സിങ്ങ് ഇന്ത്യക്കായി ആദ്യ കിക്ക് തന്നെ വലയിലെത്തിച്ചു. എന്നാൽ കുവൈറ്റ് താരം ഖാലിദ് എൽ ഇബ്രാഹിമിന്റെ കിക്ക് പാഴായതോടെ സാഫ് കിരീടം ഇന്ത്യ ഉറപ്പിച്ചു.