കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം പകർന്ന് സന്ദീപ് സിങ് ക്ലബുമായി കരാർ പുതുക്കി. പ്രതിരോധ താരമായ സന്ദീപ് സിങ് മൂന്ന് വർഷത്തേക്ക് കൂടിയാണ് കരാർ പുതുക്കിയത്. ഇതോടെ 2025 വരെ ഈ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരിക്കും.
മണിപ്പൂരില്‍ നിന്നുള്ള സന്ദീപ്, ഷില്ലോങ് ലജോങ് അക്കാദമിക്കൊപ്പമാണ് ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2014ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെ എഫ്സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ല്‍ ലാങ്സ്നിങ് എഫ്സിയില്‍ ചേര്‍ന്ന താരം, 2018-19 ഐഎസ്എല്‍ സീസണിന് വേണ്ടി ഐടികെ എഫ്സിയുമായി കരാറിലെത്തി. 2019-20 ഐ ലീഗ് സീസണിനായി ട്രാവു എഫ്സിയിലെത്തി, അവിടെ ചെറിയ കാലയളവില്‍ പന്തുതട്ടി. തുടര്‍ന്നാണ് ഈ ഡിഫന്‍ഡര്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്.
2020ല്‍ ബെംഗളൂരു എഫ്സിക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിനായി സന്ദീപ് സിങിന്റെ അരങ്ങേറ്റം. അതേ സീസണില്‍ ഗോവ എഫ്സിക്കെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി. വിങ് ബാക്ക്, സെന്റര്‍ ബാക്ക് പൊസിഷനുകളില്‍ അനായാസം കളിച്ച് തന്റെ വൈദഗ്ധ്യവും തെളിയിച്ചു. 28 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ് ശ്രദ്ധേയ പ്രകടനം നടത്തിയ സന്ദീപ് സിങ്, ഒരു അസിസ്റ്റിനൊപ്പം, 89 ടാക്കിളുകളും 16 ഇന്റര്‍സെപ്ഷനുകളും ഇതുവരെ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
