ഇന്ത്യയിലെ രണ്ടാം ഡിവിഷനായി ഐ-ലീഗിന് അടുത്ത സീസണിൽ വൻ അഴിച്ചുപണി. പുതിയതായി അഞ്ച് ടീമുകളാണ് ഐ-ലീഗിലേക്ക് വരുന്നത്. ഇതോടെ അടുത്ത ഐ-ലീഗിൽ ആകെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ആകും.
ഇന്നലെ ചേർന്ന ഏഐഎഫ്എഫ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ തവണ 12 ടീമുകളാണ് ഐ-ലീഗിലുണ്ടായിരുന്നത്. ഇതിൽ വിജയിച്ച പഞ്ചാബ് എഫ്സി ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടി. മാത്രവുമല്ല സുദേവ ഡെൽഹി, കെൻക്രെ എന്നീ ക്ലബുകൾ തരംതാഴ്ത്തപ്പെടുകയും ചെയ്തു. തരംതാഴ്ത്തപ്പെട്ട ക്ലബുകൾക്ക് പകരമായി ഐ-ലീഗ് രണ്ടാം ഡിവിഷനിൽ നിന്ന് ഡെൽഹി എഫ്സി, ഷിലോങ് ലജോങ് എന്നിവർ സ്ഥാനക്കയറ്റം നേടുകയും ചെയ്തു.
തുടർന്നാണ് ഐ-ലീഗിലേക്ക് ഡയറക്ട് എൻട്രിക്ക് ബിഡ് ക്ഷണിച്ചത്. അഞ്ച് സംഘങ്ങളാണ് ബിഡ് സമർപ്പിച്ചത്. നിമിദ യുണൈറ്റഡ്(ബെംഗളുരു യുണൈറ്റഡ്, നംധാരി സ്പോർട്സ് അക്കാദമി(ലുധിയാന, പഞ്ചാബ്), വൈഎംഎസ് ഫിനാൻസ്(ഇന്റർ കാശി), കോൺകാറ്റനേറ്റ്(ഡെൽഹി) എന്നീ നാല് കമ്പനികളുടെ ബിഡ്ഡും ഏഐഎഫ്എഫ് അംഗീകരിക്കുകയായിരുന്നു.
അമ്പാല കേന്ദ്രീകരിച്ച് ബങ്കർഹിൽ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ബിഡ്ഡും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ബങ്കർഹിൽ മുമ്പ് ഐ-ലീഗ് ക്ലബ് മൊഹമ്മദന്റെ ഉടമകളായിരുന്നു. ഇക്കാര്യത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാലെ ബങ്കർഹില്ലിന് പുതിയ ടീമിനെ കളത്തിലിറക്കാൻ കഴിയു.
റിപ്പോർട്ടുകൾ പ്രകാരം അടുത്ത ഐ-ലീഗിന്റെ ഫോർമാറ്റിലും മാറ്റമുണ്ടാകും. എല്ലാ ടീമുകളും പരസ്പരം ഹോം-എവേ മത്സരങ്ങൾ കളിക്കുന്ന രീതി മാറ്റിയേക്കും. പകരം അമേരിക്കയിലെ മേജർ ലീഗ് സോക്കറിന്റെ മാതൃകയിൽ ആകെയുള്ള 16 ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിക്കും. എന്നിട്ട് ഓരോ ഗ്രൂപ്പിലേയും ടീമുകൾ മാത്രം പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പിലേയും ആദ്യ നാല് സ്ഥാനക്കാർ വീതം പ്ലേ ഓഫ് കളിക്കുന്ന രീതിയാകും നിലവിൽ വരിക. പ്ലേ ഓഫ് നിക്ഷ്പക്ഷ വേദികളിൽ നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.