SHARE

പാകിസ്ഥാന്‍ വനിതാ ടീമിന്റെ പരിശീലകന്‍ രാജിവച്ചു. സിലാന്‍ഡര്‍ മാര്‍ക്ക് കോള്‍സ് ആണ് സ്ഥാനമൊഴിഞ്ഞത്. വനിത ട്വന്റി-ട്വന്റി ലോകകപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കയാണ് പരിശീലകന്റെ രാജി. ഇത് ടീമിന് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഒദ്യോഗിക വിശദീകരണമെങ്കിലും പാക് ക്രിക്കറ്റിലെ ഉന്നതരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമുള്ള രാജിയെക്കുറിച്ച് മറ്റു പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. പലയവസരങ്ങളിലും ഉണ്ടായിട്ടുള്ള മാര്‍ക്ക് കോള്‍സിന്റെ മോശം പെരുമാറ്റമാണ് രാജിയിലേയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയിടെ ഗ്രൗണ്ടില്‍ അംപയറോടും മാച്ച് ഒഫീഷ്യല്‍സിനോടും മോശമായി പെരുമാറിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ ടീം മാനേജ്‌മെന്റ് ശാസിച്ചതിനെ തുടര്‍ന്ന് താന്‍ രാജിവെയ്ക്കുമെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായും അങ്ങനെയെങ്കില്‍ രാജിവച്ചോളാന്‍ മാനേജ്‌മെന്റ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.