ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടുമായ വാംഖഡെ സ്റ്റേഡിയം നഷ്ടമായേക്കുമെന്ന ഭീതിയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. ലീസ് പുതുക്കാത്തതും, ഫീസ് കുടിശിഖയും ആവശ്യപ്പെട്ട് കൊണ്ട് മുംബൈ സിറ്റി കളക്ടർ ശിവാജി ജൊന്ദാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചതോടെയാണിത്. 120 കോടി രൂപയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക നൽകാൻ തയ്യാറായില്ലെങ്കിൽ സ്റ്റേഡിയം ഒഴിഞ്ഞ് കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു 2011 ലെ ഏകദിന ലോകകപ്പ് ഫൈനൽ നടന്നത്. 33000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം 1975 ലാണ് പണികഴിപ്പിച്ചത്. സ്റ്റേഡിയം ഇരിക്കുന്ന സ്ഥലം മഹാരാഷ്ട്ര സർക്കാരിൽ നിന്ന് 50 വർഷത്തെ ലീസിനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ എടുത്തത്. ഈ ലീസ് കാലാവധി 2018 ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. അതേ സമയം സംഭവം വൻ വിവാദമാണെങ്കിലും ഇതേക്കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അഭിപ്രായപ്രകടനങ്ങളൊന്നും ഇതേ വരെ നടത്തിയില്ല.